Monday, August 06, 2012

ചൊവ്വയില്‍ 'ക്യൂരിയോസിറ്റി



 


ഹൂസ്റ്റണ്‍: ഭൂമിക്കു പുറത്ത് ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രലോകത്തിന് ആവേശം പകര്‍ന്നുകൊണ്ട് അമേരിക്കയുടെ പര്യവേക്ഷണ വാഹനം 'ക്യൂരിയോസിറ്റി' സുരക്ഷിതമായി ചൊവ്വാ ഗ്രഹത്തിലിറങ്ങി. ചൊവ്വയുടെ രഹസ്യങ്ങള്‍ മനുഷ്യനുമായി പങ്കുവെക്കുന്നതിന് തുടക്കംകുറിച്ച് തിങ്കളാഴ്ച രാവിലെത്തന്നെ മൂന്നു ചിത്രങ്ങള്‍ അത് ഭൂമിയിലേക്കയച്ചു.

എട്ടരമാസം കൊണ്ട് 57 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഒരു ടണ്‍ ഭാരമുള്ള വാഹനം തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍സമയം 11.02-ന് ചൊവ്വയിലെ 'ഗേല്‍ ക്രേറ്റര്‍' എന്ന ഗര്‍ത്തത്തില്‍ ചെന്നിറങ്ങിയത്. ചൊവ്വയെ വലംവെക്കുന്ന ഒഡീസി എന്ന ഉപഗ്രഹം വഴി ക്യൂരിയോസിറ്റിയില്‍നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തി.

''ഞാന്‍ സുരക്ഷിതമായി ചൊവ്വയിലെത്തി '' ക്യൂരിയോസിറ്റിയുടെ യന്ത്രമനുഷ്യന്‍ ഇന്റര്‍നെറ്റ് വഴി 'ട്വിറ്റര്‍' സന്ദേശത്തിലൂടെ ലോകത്തെ അറിയിച്ചു.

ബഹിരാകാശവാഹനത്തില്‍നിന്ന് വേര്‍പെട്ട് സെക്കന്‍ഡില്‍ 20, 000 കിലോമീറ്റര്‍ വേഗത്തില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ പേടകത്തിന്റെ വേഗം കൊച്ചു റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള 'ആകാശ ക്രെയിന്‍' എന്ന നൂതന സംവിധാനത്തിന്റെയും പതിവ് പാരച്യൂട്ടുകളുടെയും സഹായത്തോടെയാണ് കുറച്ചു കൊണ്ടുവന്നത്. സെക്കന്‍ഡില്‍ 60 സെന്റീമീറ്റര്‍ എന്ന സുരക്ഷിതവേഗത്തില്‍ അത് ചൊവ്വയുടെ ഉപരിതലത്തെ സ്പര്‍ശിച്ചു.

'ഏഴു സംഭ്രമനിമിഷങ്ങള്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ലാന്‍ഡിങ്ങിന്റെ അപകടകരമായ അവസാന ഘട്ടം ക്യൂരിയോസിറ്റി സുരക്ഷിതമായി തരണം ചെയ്‌തെന്ന് സ്ഥിരീകരിച്ചപ്പോള്‍ കാലിഫോര്‍ണിയയിലെ പസദേനയില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍.)യിലെ ശാസ്ത്രജ്ഞര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി. ഒരു സാഹസികനാടകത്തിന്റെ ശുഭകരമായ പരിസമാപ്തി എന്നാണ് ജെ.പി.എല്‍. ഡയറക്ടര്‍ ചാള്‍സ് എലാച്ചി അതിനെ വിശേഷിപ്പിച്ചത്.


മുന്‍കാല ചൊവ്വാപര്യവേക്ഷണ പേടകങ്ങളെ അപേക്ഷിച്ച് വലിപ്പത്തിലും ഭാരത്തിലും സാങ്കേതികത്തികവിലും ഏറെ മുന്നിലുള്ള 'ക്യൂരിയോസിറ്റി' കറുപ്പിലും വെളുപ്പിലുമായി വലിയവ്യക്തതയില്ലാത്ത മൂന്നുചിത്രങ്ങളാണ് ആദ്യ ദിവസം പകര്‍ത്തിയയച്ചത്. പേടകത്തിന്റെ ചക്രങ്ങളും ചൊവ്വയുടെ ചക്രവാളവുമായിരുന്നു ഈ ചിത്രങ്ങളില്‍. വരും ദിവസങ്ങളില്‍ സുവ്യക്തമായ വര്‍ണച്ചിത്രങ്ങള്‍ കിട്ടിത്തുടങ്ങും. ചൊവ്വയുടെ ഉപരിതലഘടനയുടെ സൂക്ഷ്മ വിവരങ്ങള്‍ അതോടൊപ്പമുണ്ടാകും.

അമേരിക്കയുടെ ബഹിരാകാശ ഗവേഷണഏജന്‍സിയായ നാസ ചൊവ്വയിലിറക്കുന്ന നാലാമത്തെ പേടകമാണ് ക്യൂരിയോസിറ്റി. ചൊവ്വയുടെ മധ്യരേഖയോടുചേര്‍ന്ന് 154 കിലോമീറ്റര്‍ വീതിയില്‍ കിടക്കുന്ന ഗേല്‍ ക്രേറ്ററിലെ അഞ്ചുകിലോമീറ്റര്‍ ഉയരമുള്ള പര്‍വതം കേന്ദ്രീകരിച്ചായിരിക്കും ക്യൂരിയോസിറ്റിയുടെ അന്വേഷണം. മൗണ്ട് ഷാര്‍പ് എന്ന ഈ മലയില്‍ കയറിയിറങ്ങിയും പാറതുരന്നും മണ്ണുമാന്തിയും നടക്കുന്ന ക്യൂരിയോസിറ്റിയില്‍ ഇത്തരം ഗവേഷണങ്ങള്‍ക്കുള്ള പത്ത് ഉപകരണങ്ങളാണുള്ളത്.

ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോ എന്നല്ല ജീവനെ സഹായിക്കുന്ന ഏതെങ്കിലും ഘടകങ്ങള്‍ ആ മണ്ണിലുണ്ടോ എന്നാണ് ക്യൂരിയോസിറ്റി അന്വേഷിക്കുകയെന്ന് നാസവ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഉത്തരം അത്രവേഗം കിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

250 കോടി ഡോളര്‍(ഏതാണ്ട് 13, 750 കോടി രൂപ) ചെലവിട്ടു നിര്‍മിച്ച പേടകം ചുരുങ്ങിയത് രണ്ടുവര്‍ഷം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. എന്നാല്‍ അതിലെ പ്ലൂട്ടോണിയം ബാറ്ററിക്ക് ചുരുങ്ങിയത് 14 വര്‍ഷം ഊര്‍ജം നല്‍കാനുള്ള ശേഷിയുണ്ട്. ക്യൂരിയോസിറ്റിയുടെ അന്വേഷണം ചിലപ്പോള്‍ പതിറ്റാണ്ടുകളോളം നീളുമെന്നര്‍ഥം.

No comments: