Monday, July 22, 2013

എഴുത്തില്‍ തെറ്റു വരുത്തിയാല്‍ ‘പേന’ പിടികൂടും


mangalam malayalam online newspaper


എത്ര ഭാഷാനിപുണനാണെങ്കിലും അല്‍പ്പം സ്‌പെല്ലിംഗ്‌ മിസ്‌റ്റേക്ക്‌ ഒക്കെ ഉണ്ടാകുമെന്നാണ്‌ സാധാരണ പറയാറ്‌. എന്നാല്‍ അതൊക്കെ മനുഷ്യര്‍ക്ക് മാത്രം. സാങ്കേതിക വിദ്യയില്‍ അതൊന്നുമില്ലല്ലോ. എഴുത്തില്‍ സാധാരണ പിടി കൂടുന്ന അക്ഷരത്തെറ്റും വാക്കുകളിലെ പിഴവുകളും ചൂണ്ടിക്കാണിക്കുന്ന പേനയും വരികയാണ്. നിങ്ങളുടെ എഴുത്തില്‍ ഉണ്ടാകുന്ന തെറ്റിനെ പിടികൂടുന്ന ഈ പേന 'അക്ഷരപിശാശ്‌' പല്ലിളിച്ചാല്‍ ഉടന്‍ വിറച്ചു തുടങ്ങും.
'ലേണ്‍ സ്‌റ്റിഫ്‌റ്റ് ' എന്ന പേരില്‍ ചില ജര്‍മ്മന്‍ ശാസ്‌ത്രജ്‌ഞന്‍മാരാണ്‌ പേനയുടെ നിര്‍മ്മാതാക്കള്‍ . വാക്കുകള്‍ മനസ്സിലാകാത്ത വിധത്തില്‍ അലസമായി എഴുതിയാലും പേന ഇങ്ങനെ തന്നെ പ്രതികരിക്കും. സാധാരണ മഷി നിറച്ച ഒരു പേനയാണ്‌ ഇതെങ്കിലും വൈഫൈ ചിപ്പ്‌ ഘടിപ്പിച്ച ഒരു ചെറി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലിനക്‌സ് കമ്പ്യൂട്ടറും കൂട്ടത്തിലുള്ള പ്രത്യേക മോഷന്‍ സെന്‍സറുമാണ്‌ തെറ്റ്‌ തിരിച്ചറിയാന്‍ പേനയെ സഹായിക്കുന്നത്‌.
ഓരോ അക്ഷരങ്ങള്‍ക്ക്‌ വേണ്ടുന്ന കൈയ്യുടെ ചലനങ്ങളും അസംഖ്യം വാക്കുകളും ഈ സാങ്കേതിക വിദ്യയില്‍ പേനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എഴുതുന്ന തെറ്റായ വാക്കുകള്‍ക്കും ആകൃതി ശരിയല്ലാത്ത അക്ഷരത്തിനും പേന വിറച്ചുകൊണ്ടു പ്രതികരിക്കും. ഇനി എഴൂതുന്ന വാക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത സ്‌ഥിതി വന്നാലും പേന ഈ രീതിയില്‍ തന്നെ പ്രതികരിക്കും. അക്ഷരങ്ങള്‍ തിരിച്ചറിയുന്ന കാലിഗ്രാഫിക്ക്‌ പ്രാധാന്യം നല്‍കുന്ന പേന വേണോ അതോ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ലാംഗ്വേജ്‌ ഡേറ്റാബേസുള്ള പേന വേണോ എന്ന് ഉപയോക്‌താക്കള്‍ക്ക്‌ തീരുമാനിക്കാം. ഇതു മാത്രമല്ല സവിശേഷത. പെന്‍സില്‍, ബോള്‍ പോയിന്റ്‌, ഫൗണ്ടന്‍ തുടങ്ങിയ സൗകര്യങ്ങള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്ന സംവിധാനമാണ്‌ ഈ ഒരു പേനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.
മ്യൂണിക്‌ ആസ്‌ഥാനമായ പേനയുടെ ഉത്ഭവവും ഏറെ രസകരമാണ്‌. നിര്‍മ്മാതാക്കളില്‍ ഒരാളായ 36 കാരന്‍ ഫാക്‌ വോസ്‌കിയുടെ 10 വയസ്സുകാരനായ മകന്‍ ഹോം വര്‍ക്ക്‌ ചെയ്യുമ്പോള്‍ നിരന്തരം തെറ്റു വരുത്തുമായിരുന്നു. ഇതിനെ മറികടക്കാന്‍ എന്താണു വഴിയെന്ന വോസ്‌കിയുടെ ആലോചനയാണ്‌ ഈ കമ്പ്യൂട്ടര്‍ പേനയിലേക്ക്‌ എത്തിയത്‌. പിന്നീട്‌ നടന്ന നിരന്തര പ്രയത്നത്തിനൊടുവില്‍ ഫോക്‌ വോസ്‌കിയും കൂട്ടുകാരന്‍ 33 വയസ്സുള്ള ദാനിയേല്‍ കീസ്‌മാക്കറും വികസിപ്പിച്ച പേന വിപണിയിലേക്ക്‌ ഇറങ്ങാനൊരുങ്ങുകയാണ്‌.

No comments: