Wednesday, July 04, 2012

ദൈവകണത്തിന് ആദ്യ തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍



ജനീവ: പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളുടെ പിണ്ഡ(ഭാരം) ത്തിന്‌ കാരണമായ ദൈവകണമെന്ന്‌ വിളിപ്പേരുള്ള ഹിഗ്സ്‌ ബോസോണുകള്‍ക്ക്‌ തെളിവു ലഭിച്ചതായിട്ടാണ്‌ ശാസ്ത്രലോകം സ്ഥിരീകരിച്ചു. പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം അന്വേഷിച്ചുള്ള കണികാപരീക്ഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണിത്.
കണികാപരീക്ഷണത്തില്‍ പങ്കെടുക്കുന്ന സേണ്‍ ശാസ്ത്രസംഘമാണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ ഇത്‌ പ്രാഥമിക വിലയിരുത്തലാണെന്നും കണ്ടെത്തിയത്‌ ഹിഗ്സ്‌ ബോസോണ്‍ തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രസംഘം വ്യക്തമാക്കി. ഇപ്പോള്‍ കണ്ടെത്തിയ കണികയുടെ സവിശേഷതകള്‍ മനസിലാക്കുകയാണ്‌ അടുത്ത ഘട്ടമെന്നും ഹിഗ്സ്‌ ബോസോണിനുണ്ടെന്ന്‌ കരുതുന്ന പ്രത്യേകതകള്‍ ഇതിനുണ്ടോയെന്ന്‌ വിശകലനം ചെയ്തു നോക്കേണ്ടതുണ്ടെന്നും ശാസ്ത്രസംഘം വ്യക്തമാക്കി.
കണ്ടെത്തല്‍ ശരിയാണെങ്കില്‍ പദാര്‍ഥങ്ങള്‍ക്ക്‌ എങ്ങനെ പിണ്ഡം കൈവന്നുവെന്നതിനെക്കുറിച്ച്‌ ശാസ്ത്രലോകം അരനൂറ്റാണ്ടോളമായി അന്വേഷിച്ചുകൊണ്ടിരുന്ന ചോദ്യത്തിനാണ്‌ ഉത്തരമാകുക. എഡിന്‍ബെര്‍ഗ്‌ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പീറ്റര്‍ ഹിഗ്സും മറ്റ്‌ അഞ്ചു പേരും ചേര്‍ന്നാണ്‌ 1964 ല്‍ ഇത്തരമൊരു കണികയുടെ സാന്നിധ്യത്തെക്കുറിച്ച്‌ സൂചന നല്‍കിയത്‌.
ജനീവയ്ക്ക്‌ സമീപം സ്വിറ്റ്സര്‍ലാന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹൈഡ്രോണ്‍ കൊളൈഡറിലാണ്‌ കണികാപരീക്ഷണം നടത്തുന്നത്‌.

No comments: